Saturday, March 3, 2012

യെവ്തുഷെങ്കോ – ദൈവനിന്ദയ്ക്കൊരു ശ്രമം


എന്റെ ആത്മാവിന്റെ കുറ്റാക്കുറ്റിരുട്ടിൽ
ആ നിത്യകാന്തത്തിനു നേർക്കു തിരിഞ്ഞും കൊണ്ട്
എനിക്കറിയുന്ന ഒരേയൊരു പ്രാർത്ഥന ഞാനുരുവിടുന്നു:
“ദൈവമേ, എന്നെ മാപ്പാക്കണേ, എന്നെത്തുണയ്ക്കണേ.”

ദൈവം മാപ്പാക്കുന്നു, തുണയ്ക്കുകയും ചെയ്യുന്നു,
തന്റെ കൃപാവരങ്ങളെത്രയൊക്കെയുണ്ടായിട്ടും
നന്ദി കെട്ടവനായിരുന്നിട്ടേയുള്ളൂ മനുഷ്യൻ
എന്നതോർത്തവൻ ചുമലൊന്നു വെട്ടിക്കുന്നുവെങ്കിലും.

തന്റെ സൃഷ്ടികൾ  അവനെ ഭയപ്പെടുത്തുന്നുവെന്നതു സ്പഷ്ടം.
എന്തു പേരിട്ടുമവനെ വിളിച്ചോളൂ-
യഹോവ, ബുദ്ധൻ, അല്ലാഹു-
ഏകനാണവൻ, ദൈവമായിട്ടിരുന്നവനു മടുത്തും കഴിഞ്ഞു.

ഇല്ലാതെയാവാനവനായിരുന്നെങ്കിൽ,
ഒരു കീശയിലൊതുങ്ങുന്നൊരു വിഗ്രഹമാവാനായിരുന്നെങ്കിൽ,
നമ്മുടെ ചപ്പടാച്ചി കേട്ടുമടുക്കാൻ നിൽക്കാതെ
എത്രവേഗമവൻ പോയൊളിച്ചേനേ.

ഒളിച്ചിരിക്കുന്നതു പക്ഷേ, അവനു പറഞ്ഞിട്ടുള്ളതല്ല,
ആഫ്രിക്കൻ അടിമകളെപ്പോലെ കുനിയുന്നതും.
ദൈവത്തിനുമാഗ്രഹമുണ്ട്, ഒരു ദൈവത്തിൽ വിശ്വസിക്കാൻ;
ലോകത്തു പക്ഷേ, ദൈവത്തിനായൊരു ദൈവവുമില്ല.

നമ്മുടെ കർത്തവ്യങ്ങളെ വിസ്മൃതിയിൽത്തള്ളി,
നമ്മുടെ കെട്ട നിവേദനങ്ങളുമായി നാം തിക്കിത്തിരക്കുമ്പോൾ
ആരെ നോക്കി അവൻ പ്രാർത്ഥിയ്ക്കും:
“ ദൈവമേ, എന്നെ മാപ്പാക്കണേ, എന്നെത്തുണയ്ക്കണേ”?


No comments: