Thursday, March 1, 2012

യെവ്തുഷെങ്കോ – സംസാരം


നിങ്ങളാളൊരു ധീരൻ തന്നെ,
അവരെന്നോടു പറയുന്നു.
അതു സത്യമല്ല.
ഞാൻ ധീരനായിട്ടേയില്ല.
അന്യർ ചെയ്യുമ്പോലെ
ഭീരുത്വത്തിലേക്കു സ്വയമികഴ്ത്തുന്നതു
കെട്ടൊരേർപ്പാടാണെന്നു കരുതിയിരുന്നു
ഞാനെന്നു മാത്രം.

ഞാനൊരടിത്തറയും പിടിച്ചുലച്ചിട്ടില്ല.
തലക്കനക്കാരെയും വ്യാജന്മാരെയും കളിയാക്കിച്ചിരിച്ചുവെന്നതിലധികം
ഞാനൊന്നും ചെയ്തിട്ടുമില്ല.

ഞാൻ കവിതകളെഴുതിയിരുന്നു.
ഞാനാരെയും തള്ളിപ്പറഞ്ഞിട്ടുമില്ല.
എനിക്കു തോന്നിയതെഴുതിവയ്ക്കാൻ
ഞാൻ ശ്രമിച്ചുവെന്നു മാത്രം.

അതെ,
അർഹരായവർക്കു വേണ്ടി ഞാൻ വാദിച്ചിരുന്നു.
എഴുത്തുകാരെന്നു നടിച്ചിരുന്ന മദ്ധ്യമക്കാരെ
ഞാൻ ചാപ്പ കുത്തിയിരുന്നു.
അതു പക്ഷേ ചെയ്തിരിക്കേണ്ടതൊന്നായിരുന്നു,
അതിന്റെ പേരിൽ പക്ഷേ, എന്നെ ധീരനാക്കുകയാണവർ.

ഈ ബീഭത്സതകൾക്കെല്ലാം പ്രതികാരം ചെയ്തുകഴിഞ്ഞതിൽപ്പിന്നെ,
എത്ര കടുത്ത നാണക്കേടോടെയാവും
നമ്മുടെ സന്തതികളോർക്കുക,
വെറും സാധാരണമായ സത്യസന്ധത
ധൈര്യം കാട്ടലായിത്തോന്നിച്ചിരുന്ന വിചിത്രമായൊരു
കാലമുണ്ടായിരുന്നുവെന്ന്.

1960



No comments: